കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിനു കളമൊരുങ്ങുമ്പോള്‍ കൊല്ലത്ത് ആര്‍എസ്പിയിലും ചര്‍ച്ചകള്‍ സജീവം. തിരിച്ചു വരവിനൊരുങ്ങുന്ന ആര്‍എസ്പി മൂന്നു മണ്ഡലങ്ങളിലും ശക്തരെ ഇറക്കി സീറ്റ് പിടിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ്. ഇരവിപുരം, ചവറ, കുന്നത്തൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ആര്‍എസ്പി മത്സരിച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകളാണ് പാര്‍ട്ടിക്ക് ഇക്കുറി പ്രതീക്ഷ നല്‍കുന്നത്.
ജില്ലയില്‍ നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷം നേടിയത് ചവറയിലാണ്. 7,796 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. വോട്ടുകളുടെ എണ്ണത്തില്‍ കുന്നത്തൂര്‍ നിയോജക മണ്ഡലത്തില്‍ 594 വോട്ട് ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്.
കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങള്‍ എല്‍ഡിഎഫ് പിടിച്ചിരുന്നെങ്കിലും വോട്ടുകളുടെ എണ്ണത്തില്‍ യുഡി എഫിന് മുന്നിലെത്താനായി. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രമായ ഇരവിപുരത്ത് യുഡിഎഫ് വലിയ മുന്നേറ്റം നടത്തിയപ്പോള്‍ നിയമസഭാ അടിസ്ഥാനത്തില്‍ എല്‍ഡിഎഫിനുള്ളത് 105 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 28150 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് ഇരവിപുരത്ത് നേടിയിരുന്നത്.
എന്നാല്‍ ജില്ലയിലെ സീറ്റ് വിഭജനത്തെച്ചൊല്ലി യുഡിഎഫില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആരൊക്കെ എവിടെ മത്സ രിക്കുമെന്ന് അന്തിമ തീരുമാനമായിട്ടില്ല. അതേ സമയം ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ താന്‍ ചവറ മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
മണ്ഡലം മാറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. നിലവില്‍ കോണ്‍ഗ്രസ് കൈവശം വച്ചിരിക്കുന്ന കൊല്ലം നിയമസഭാ മണ്ഡലം ആര്‍എസ്പിക്ക് വിട്ടുനല്‍കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വം യുഡിഎഫില്‍ ഉന്നയിച്ചിട്ടുണ്ട്. ഈ സീറ്റ് പാര്‍ട്ടിയുടെ പഴയ കോട്ടയാണെന്നും അവിടെ ശക്തമായ സംഘടനാ സംവിധാനമുണ്ടെന്നുമാണ് ആര്‍എസ് പിയുടെ വാദം.
ആര്‍എസ്പിയുടെ കരുത്തുറ്റ മണ്ഡലമായ ഇരവിപുരത്തിനായി മുസ്ലിം ലീഗ് അവകാശവാദം ഉന്നയിക്കുന്നതു തര്‍ക്കങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. തെക്കന്‍ കേരളത്തില്‍ സ്വാധീനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സീറ്റ് വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാല്‍ നിലവില്‍ തങ്ങള്‍ക്കു നല്‍കിയിട്ടുള്ള ആറ്റിങ്ങല്‍, മട്ടന്നൂര്‍ തുടങ്ങിയ മണ്ഡലങ്ങള്‍ ജയസാധ്യത കുറഞ്ഞവയാണെന്ന് ആര്‍എസ്പി വിലയിരുത്തല്‍.
അതിനാല്‍ അപ്രസക്തമായ സീറ്റുകള്‍ക്കു പകരം കൊല്ലം ജില്ലയിലെ കൂടുതല്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അത് കൊണ്ടുതന്നെ ഇരവിവുരത്ത് ആര്‍എസ്പി തന്നെ മത്സരിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.
കുന്നത്തൂര്‍ സീറ്റിനെച്ചൊല്ലി യുഡിഎഫില്‍ സജീവമായ ചര്‍ച്ചകളും തര്‍ക്കങ്ങളും നടക്കുന്നുണ്ട്. യുഡിഎഫിലെ ചെറുകക്ഷികളുടെ സീറ്റുകള്‍ കുറയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന്റെ ഭാഗമായി ആര്‍എസ്പി മത്സരിക്കുന്ന കുന്നത്തൂര്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കാമെന്ന സൂചനകളുണ്ട്.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആര്‍എസ്പി കോട്ടയായിരുന്ന കുന്നത്തൂര്‍, 2016-ല്‍ ആര്‍എസ്പി യുഡിഎഫിലേക്ക് മാറിയതോടെ പാര്‍ട്ടിക്കു നഷ്ടമായിരുന്നു. നിലവില്‍ ഈ മണ്ഡലം എല്‍ഡിഎഫി ലെ കോവൂര്‍ കുഞ്ഞുമോനാണ് പ്രതിനിധീകരിക്കുന്നത്.